Wednesday, 14 October 2015

പി യുടെ 'മൂത്ത മൂശാരിയോട് ' വീണ്ടും വായിക്കുമ്പോൾ

1 comment :



ഗാന്ധിജിയും മൂളിക്കുരങ്ങും:


പി യുടെ 'മൂത്ത മൂശാരിയോട്  ' വീണ്ടും വായിക്കുമ്പോൾ



പി.സി.മധുരാജ്



സ്വാതന്ത്ര്യ സമരക്കാലത്ത് ഒരുവിധമെല്ലാ രാജ്യസ്നേഹികളും ഒറ്റക്കെട്ടായി ഗാന്ധിജിയുടെ പിന്നിൽ അണിനിരന്നു. അതിൽ മിക്കവരും സ്വാതന്ത്ര്യമെന്ന അടിയന്തിരാവശ്യത്തിനുമുപരി, രാഷ്ട്രത്തിന്റെ പുനർനിർമാണത്തിനു ഗാന്ധിജി മുന്നോട്ടുവച്ച സർവോദയതത്വത്തിലധിഷ്ഠിതമായ  ഗ്രാമസ്വരാജ്, ധർമ സങ്കല്പത്തിലൂന്നിയ രാമരാജ്യം എന്നീ ലക്ഷ്യങ്ങൾ സർവാത്മനാ  സ്വാംശീകരിച്ചവരായിരുന്നു. ഈ ഗാന്ധിയൻ തത്വങ്ങളായിരുന്നു പലരുടെയും പ്രചോദനം. തങ്ങളുടെ സർഗ്ഗശേഷിയെ പ്രചോദിപ്പിക്കാൻതക്ക  ഊർജ്ജസ്രോതസ്സുകളാണ്  ഈ തത്വങ്ങളെന്നു പല കവികളും കലാകാരന്മാരും തങ്ങളുടെ സൃ ഷ്ടികളിലൂടെ തെളിയിച്ചു. സാഹിത്യം സമാജത്തിന്റെ ഒരവയവമാണെന്നും അതിനു സമാജത്തോടു ചില ധർമ്മങ്ങൾ നിറവേറാനുണ്ടെന്നും വിശ്വസിച്ച ആ ദേശസ്നേഹികളിൽപ്പലരും, സ്വാതന്ത്ര്യാനന്തരം ഗാന്ധിമാർഗങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും ആദ്യപ്രധാനമന്ത്രി വ്യതിചലിക്കുന്നതായി കണ്ടപ്പോൾ  നിരാശരായി. വലിയൊരു  ജനവിഭാഗം  തങ്ങൾ  ചതിക്കപ്പെട്ടതായി വൈകിയെങ്കിലും മനസ്സിലാക്കി. ആ വേദനയാണ് പി. കുഞ്ഞിരാമൻ നായരുടെ "മൂത്ത മൂശാരിയോട് " എന്ന കവിതയുടെ ചോദന . ഗാന്ധിപ്രതിമയുണ്ടാക്കിത്തരാമെന്നേറ്റ മൂത്ത മൂശാരിയാണ് നെഹ്‌റു. ആ ഗാന്ധിമാർഗത്തിലേക്കാണു തറവാട്ടിലെ പഴയ ഓട്ടുരുളിയും വിളക്കുമൊക്കെ വിശ്വസിച്ചു  കൊടുത്തത്- ഒരു ഗാന്ധിപ്രതിമ ഉണ്ടാക്കാൻ.എന്നിട്ടു ഉണ്ടാക്കിത്തന്നതോ  ഒരു മൂളിക്കുരങ്ങിന്റെ പ്രതിമ!
  
ഈ കവിത അധികമൊന്നും മാധ്യമശ്രദ്ധ പിടിച്ചുപറ്റാതിരുന്നതും, കുഞ്ഞിരാമൻ നായരുടെ സമ്പൂർണ്ണ കവിതാസമാഹാരമെന്നും മറ്റും അവകാശപ്പെട്ടു ഡീ സി പ്രസിദ്ധീകരിച്ച സമാഹാരത്തിൽ ഇതൊന്നും പെടാതിരുന്നതും  ആകസ്മികമായിരിക്കില്ലെന്നും ഓരോ ദിവസവും കൂടുതൽ കൂടുതൽ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. 

(ആദ്യത്തെ നാലുവരികൊണ്ടുതന്നെ പറ്റിക്കപ്പെടാൻ നമ്മുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ആദ്യമേ പറയുന്നു. പേരും പരുമയും - അതനർഹർക്കും നേടാമിക്കാലത്തെന്നതോർമിക്കാതെ നിന്റെ പേരിലും പെരുമയിലും ഞങ്ങളുടെ കണ്ണു മഞ്ഞളിച്ചു)

 ആരിതിങ്ങനെ വരുമെന്നോർത്തു; പറ്റിച്ചല്ലോ 
പാരിൽ വാർപ്പിനു  കേളികേട്ടൊരു  മൂശാരി നീ!
നിന്നുടെ പെരുമയിൽ, പേരിലന്ധാളിച്ചാരും 
മിണ്ടീല - കണ്ണും ചിമ്മിക്കാര്യമേൽപ്പിച്ചൂ നിന്നെ!

 എന്നിട്ടോ?
ഇത്തറവാട്ടിൽപ്പണ്ടുനാൾമുതൽ സൂക്ഷിച്ചോരു 
പിച്ചളക്കൂട്ടില്ലാത്ത വെള്ളോടു തൂക്കിത്തന്നൂ 

മുമ്പേറായ് ; ക്കടമായിപ്പണമെത്രെയോ പറ്റീ 
വമ്പിച്ച തുകതിന്നൂ നിന്നുടെ പണിയാല!
'എൻ  തലക്കകം കരുപ്പിടിച്ച  പുത്തൻ മൂശ  
പൊന്തിക്കും മന്നിൽ  സ്വർഗ്ഗം' നീ നെഞ്ഞത്തടിച്ചാർത്തൂ!

ചേർത്തു വൻകൂലിക്കാരെ, യാശ്വാസപ്പറ കൊട്ടീ;
'വാർത്തുകാണിക്കാമൊരു മാതൃകാ പ്രതിമഞാൻ !'
കട്ടുതിന്നുവോർ , വേല ചെയ്യാതെ പെരുംകൂലി 
പറ്റുമീ വിരുതന്മാർ നിനക്ക് വേലക്കാരായ്!

നിലയുള്ളൊരു പണിക്കാരനായ്‌ വിളികേട്ടു
വിലപെറ്റുള്ളോരോടും  കൂലിയും മുടിച്ചുനീ,
വിശ്വവന്ദ്യമായ്, തേജ:പൂർണ്ണമാമൊരു  ഗാന്ധി-
വിഗ്രഹം വാർക്കാനത്രേ  നിന്നെയേൽപ്പിച്ചൂ ഞങ്ങൾ;
കൊണ്ടുവന്നതോ , ശിൽപ്പകലയിൽക്കരിതേയ്ക്കും  
രണ്ടുംകെട്ടൊരു മൂളിക്കുരങ്ങിൻ പ്രതിമയായ്!

ചെണ്ടു സമ്മാനമല്ല,, സൃഷ്ടിവൈകൃത മിതു 
കണ്ടപഹസിക്കുന്ന ഘോഷമിക്കരഘോഷം!

നെഹ്രുവിയൻ നയങ്ങളുടെ ഷണ്ഡതയും പരിഹാസ്യതയും മാത്രമല്ല അതിന്റെ പേരിൽദേശീയതയുടെ പ്രാണശക്തി വ്യർഥമാക്കിയതും കവിയെ രോഷംകൊള്ളിക്കുന്നു.1961   എഴുതിയ ഈ കവിതയുടെ അർത്ഥം മനസ്സിലാക്കാൻ പലര്ക്കും പിന്നത്തെ കൊല്ലം ചൈനീസ് ആക്രമണത്തിലെ തോൽവി വരെ  കാത്തിരിക്കേണ്ടിവന്നു.

1 comment :