Sunday, 1 November 2015

അവര്‍ ചെയ്യുന്നതെല്ലാം മോദിയെ മോശക്കാരനാക്കാന്‍

No comments :


രാജ്യവ്യാപകമായി, മതേതര സംരക്ഷകരെന്ന ലേബലില്‍ ചില ബുദ്ധിജീവികളും എഴുത്തുകാരും അവര്‍ക്ക് കൂട്ടുവേല ചെയ്യുന്ന ലക്കും ലാക്കും കെട്ട മാധ്യമങ്ങളും ചേര്‍ന്നു നടത്തുന്ന കുപ്രചാരണങ്ങള്‍, രാജ്യത്തിനും പ്രധാനമന്ത്രിക്കും ദേശീയ പ്രസ്ഥാനങ്ങള്‍ക്കും എതിരേയുള്ള ആസൂത്രിത പദ്ധതിയാണെന്ന് പ്രശസ്ത രാഷ്ട്രീയ-മാധ്യമ വിശകലന വിദഗ്ധന്‍ എസ്. ഗുരുമൂര്‍ത്തി എഴുതുന്നു
------------------------------------------------------------------------------------------
 അര്‍ജ്ജുന്‍ സമ്പത്ത് എന്ന തമിഴ്‌നാട്ടുകാരന്‍ അതീവ സന്തുഷ്ടനായിരിക്കണം. കാരണം അയാളുടെ പേര് ഏറ്റവും കൂടുതല്‍ കോപ്പിയുള്ള ഇംഗ്ലീഷ് പത്രത്തിന്റെ ഒന്നാം പേജില്‍ അച്ചടിച്ചു വന്നതിന്; ‘ബീഫ് തിന്നുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണം,’ എന്നതിനൊപ്പമാണ് അയാളുടെ പേരു വന്നത്. ഒറ്റയാള്‍ മാത്രമുള്ള സംഘടനയായ ഇന്തു മക്കള്‍ കച്ചി (ഹിന്ദു പീപ്പിള്‍സ് പാര്‍ട്ടി) എന്ന കടലാസ് സംഘടനയാണയാളുടേത്. പത്രത്തിനു നന്ദി, അയാളിന്ന് രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഹിന്ദുമുഖമാണ്. കഴിഞ്ഞ ഒരാഴ്ച നിസ്സാരര കാര്യങ്ങള്‍ എങ്ങനെ ഭാരതത്തിന്റെ പുതിയ, കറുത്ത മുഖങ്ങളായെന്നു നോക്കുക. ദാദ്രിയില്‍, പശുവിനെ അറുത്തുവെന്ന ധാരണയെത്തുടര്‍ന്ന് ഒരു മുസ്ലിമിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. വാസ്തവമെന്താണെന്നും ചര്‍ച്ചകള്‍ എങ്ങനെ പോയെന്നും നോക്കുക. യുപി ഭരിക്കുന്നത് ‘മതേതര’ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും മകന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവുമാണ്.  ആരും യുപി സര്‍ക്കാരിനെയോ മുലായത്തെയോ അഖിലേഷ് യാദവിനെയോ കുറ്റപ്പെടുത്തിയില്ല.
ഭാരതത്തിന്റെ ബഹുസ്വരത അപകടത്തിലാണെന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ എഴുത്തുകാര്‍ മോദിയെ മോശക്കാരനാക്കുകയെന്ന ലക്ഷ്യംവെച്ച് പറഞ്ഞു. ഒരുമാസം മുമ്പ് കര്‍ണ്ണാടകത്തിന്റെ ‘മതേതര’ കോണ്‍ഗ്രസ് ഭരണത്തില്‍ യുക്തിവാദിയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരാള്‍, കൊല്ലപ്പെട്ടു. ആരും മുഖ്യമന്ത്രി സിദ്ധരാമയ്യയേയോ സോണിയയേയോ കുറ്റപ്പെടുത്തിയില്ല. ഹിന്ദുത്വ ശക്തികളാണു കുറ്റക്കാരെന്ന് ചില ബുദ്ധിജീവികളും മാധ്യമങ്ങളും വീണ്ടും മോദിയെ കുറ്റപ്പെടുത്തിക്കൊണ്ടു പറഞ്ഞു.
കുറച്ചുനാള്‍ മുമ്പ് മഹാരാഷ്ട്രയില്‍ ഒരു യുക്തിവാദി കൊല്ലപ്പെട്ടു, അന്നവിടെ കോണ്‍ഗ്രസ് ഭരണമായിരുന്നു. കേന്ദ്രത്തിലും കോണ്‍ഗ്രസായിരുന്നു. ആരും മഹാരാഷ്ട്ര മുഖ്യമന്ത്രിയേയോ കോണ്‍ഗ്രസ് അദ്ധ്യക്ഷയേയോ കുറ്റം പറഞ്ഞില്ല. പക്ഷേ, മുന്‍നിശ്ചയിച്ചതു പ്രകാരം ഹിന്ദുത്വ ശക്തികളെ പ്രതികളാക്കി.
ഏതാനും ദിവസം മുമ്പ്, ഒരു സമാധാന പ്രവര്‍ത്തകനായ, ഭാരത-പാക് ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനായി പുതിയതായി രംഗത്തുവന്ന, സുധീന്ദ്ര കുല്‍ക്കര്‍ണ്ണിയെ ശിവസേനക്കാര്‍ കരിയോയില്‍ ഒഴിച്ചു. മുഴുവന്‍ ‘മതേതര’ക്കാരും മോദിഭരണത്തിന്‍ കീഴില്‍ രാജ്യത്താകെ  അസഹിഷ്ുണതയെന്ന് ആക്രോശിച്ചു.
അതിനും ഏതാനും ദിവസം മുമ്പ്, അജ്ഞാതമായ ‘ഹിന്ദു സേന’യില്‍പെട്ട രണ്ടുപേര്‍, ബീഫ്പാര്‍ട്ടി നടത്തിയ കശ്മീരില്‍ നിന്നുള്ള എംഎല്‍എയെ കരിപുരട്ടി. അതേ ദിവസം തന്നെ, ശിവസേന പ്രവര്‍ത്തകര്‍ ഭാരത-പാക് ക്രിക്കറ്റ് ചര്‍ച്ചകളുടെ പേരില്‍ ബിസിസിഐ ഓഫീസില്‍ അതിക്രമം കാണിച്ചു. മാധ്യമങ്ങള്‍ അലറി വിളിച്ചു, ‘വിദ്വേഷ സേനയുടെ അതിക്രമങ്ങള്‍ ഭാരത ജനാധിപത്യത്തിന്റെ മുഖത്ത് കരിതേച്ചു.’
ഇങ്ങനെ സങ്കല്‍പ്പിച്ചു നോക്കുക: ബീഫ്പാര്‍ട്ടി നടത്തിയ നേതാക്കളുടെ മേല്‍ കരിമഷി ഒഴിക്കുന്നതിനു പകരം ആ അവിവേകികളായ ഹിന്ദുസേനക്കാര്‍ പന്നിയിറച്ചി മേളയാണ് നടത്തിയിരുന്നെങ്കിലോ. എങ്കില്‍ തെരുവില്‍ കലാപവും ചോരപ്പുഴയുമുണ്ടായേനെ. ബീഫ് പാര്‍ട്ടി കരിമഷിയേ ഒഴുക്കിയുള്ളു, പന്നിഫെസ്റ്റ് രക്തമൊഴുക്കിയേനെ. പക്ഷേ മതേതര ഭാരതത്തിന്റെ വ്യാകരണ പ്രകാരം ഇക്കാലത്ത് ഒരു കുപ്പി മഷിയൊഴുക്കുന്നത് വീപ്പക്കണക്കിന് ചോരയൊഴുക്കുന്നതിനേക്കാള്‍ വലിയ അതിക്രമമാണ്.
പാക്കിസ്ഥാന്‍ ഭീകരര്‍ വീപ്പക്കണക്കിന് ഭാരതീയരുടെ ചോര റെയില്‍വേ സ്‌റ്റേഷനുകളിലും റോഡുകളിലും മുംബൈയിലെ ഹോട്ടലുകളിലും ഒഴുക്കിയപ്പോള്‍ ഈ മതേതരക്കാരും മാധ്യമങ്ങളും ബുദ്ധിജീവികളും സമാധാനത്തിന് എന്ത് ആഹ്വാനം ചെയ്തുവെന്നും സൗഹാര്‍ദ്ദവും സഹിഷ്ണുതയും പ്രചരിപ്പിക്കാന്‍ മെഴുകുതിരി പ്രകടനം നടത്തിയെന്നും ഒന്ന് ഓര്‍ത്തു നോക്കുക.
ഈ മഹാന്മാര്‍ ഇപ്പോള്‍ എന്തുചെയ്യുന്നു? സമാധാനം പ്രചരിപ്പിക്കുകയാണോ? അതോ സൗഹാര്‍ദ്ദമോ ? അവരുടെ ലക്ഷ്യം സൗഹാര്‍ദ്ദമല്ല. അവര്‍ മോദിയെ മോശക്കാരനാക്കാന്‍ ലക്ഷ്യം വെക്കുകയാണ്. അതിനവര്‍ ഏറ്റവും അസഹിഷ്ണുവായ മുഖം കണ്ടെത്തുന്നു, അത് ഒന്നാം പേജിലെത്തിക്കുന്നു. അവര്‍ കൂക്കിവിളിക്കുന്നു, ”മോദി വിശദീകരിച്ചേ പറ്റൂ,””എന്തുകൊണ്ട് താങ്കള്‍ക്ക് മിണ്ടാട്ടമില്ല,” അവര്‍ ചോദിക്കുന്നു.
കോണ്‍ഗ്രസ് ഭരണത്തില്‍ മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും യുക്തിവാദി കൊല്ലപ്പെട്ടപ്പോള്‍ അവര്‍ മന്‍മോഹന്‍ സിങ്ങിനോടൊ സോണിയാ ഗാന്ധിയോടോ ഇങ്ങനെ ചോദിച്ചോ? ദാദ്രി വിഷയത്തില്‍ അവര്‍ മുലായത്തോടു ചോദിച്ചോ? സംസ്ഥാനത്തുണ്ടാകുന്ന ക്രമസമാധാന വിഷയങ്ങള്‍ സംസ്ഥാന വിഷയമായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ അതിനൊക്കെ ഉത്തരവാദിയാകും?
മാധ്യമങ്ങളുടെ താല്‍പര്യത്തിനു നന്ദി. രാജ്യത്തിന്റെ പാരമ്പര്യ എതിരാളിയായ പാക്കിസ്ഥാനുമേല്‍ ക്രിക്കറ്റു വിഷയത്തിന്റെ വൈകാരികത ചേര്‍ത്ത് അവതരിപ്പിക്കുകവഴി, ഏറെ വര്‍ഷങ്ങളായി കാര്യമായ പരിഗണന കിട്ടാതെ കിടന്ന ശിവസേനയ്ക്ക് ബിജെപിക്കും മോദിക്കും മേലേ സ്ഥാനം ഉണ്ടാക്കിക്കൊടുത്തു. ആര്‍ക്കെങ്കിലും ഇക്കാലത്ത് മാധ്യമശ്രദ്ധ കിട്ടണമെങ്കില്‍ അവര്‍ ബീഫിനെതിരേ സംസാരിക്കുക, അല്ലെങ്കില്‍ ബീഫു തിന്നുന്നവര്‍ക്കെതിരേയോ പിന്തുണക്കുന്നവരേയോ മഷിയൊഴിക്കുക.
ഒരു തുടക്കക്കാരനായ അര്‍ജ്ജുന്‍ സമ്പത്തിന് എങ്ങനെ പത്രത്തിന്റെ ഒന്നാം പേജിലിടം നേടാമെന്നറിയാമെങ്കില്‍, ഏറെക്കാലം പരിശീലനമുള്ള ശിവസേനക്കാരന്, മോദി മൂലം ഹിന്ദു മനസുകളില്‍ നിന്ന് അവര്‍ക്കു നഷ്ടമായ സ്ഥാനം പിടിച്ചെടുക്കാന്‍ എന്തുകൊണ്ടു സധിച്ചുകൂടാ? ലെറ്റര്‍പാഡില്‍ മാത്രം ജീവിക്കുന്ന ഹിന്ദു സേനയിലെ ചിലര്‍ക്ക് എന്തുകൊണ്ട് അതായിക്കൂടാ? മറ്റൊരു കാരണത്താലും പത്രത്തിലോ വിഡ്ഢിപ്പെട്ടിയിലോ പേരുവരില്ലെന്നറിയാവുന്നവര്‍ക്ക് എന്തുകൊണ്ട് അതായിക്കൂടാ?
ഇനി അവരെല്ലാം ഹിന്ദുത്വ ശക്തികളാണോ? മഷിയൊഴിക്കുകമാത്രമാണവര്‍ക്കു ചെയ്യാവുന്നതെന്നിരിക്കെയും അവര്‍ തലക്കെട്ടു നേടുന്നു. വാര്‍ത്തയില്ലാതുഴലുന്ന മാധ്യമങ്ങള്‍ക്ക് അവര്‍ വാര്‍ത്തയാകുന്നു. പാവം, പൂര്‍ണ്ണസമയ ടിവികളും 60 പേജ് പത്രങ്ങളും എങ്ങനെ പരസ്യം കഴിച്ചുള്ള സ്ഥലം നിറയ്ക്കും. 2015 ഒക്‌ടോബര്‍ 17-ന് ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു റിപ്പോര്‍ട്ടു വന്നിരുന്നു. അതിന്റെ ഹെഡിങ് ഇതായിരുന്നു: അക്രമങ്ങളോടു സര്‍ക്കാര്‍ കാട്ടുന്ന മൗനത്തില്‍ പ്രതിഷേധിച്ച് ഭാരത എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരികെ നല്‍കുന്നു. ഭാരതത്തിനു പുറത്ത് രാജ്യത്തിന്റെ പ്രതിച്ഛായ നന്നാക്കാന്‍ മോദി ചെയ്ത പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാക്കാന്‍ വേറെ എന്തുചെയ്യണം?

 പഴയ ചരിത്രം ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന 1998-99 കാലത്തേക്ക് ഓര്‍മ്മകൊണ്ടുപോവുക. ”കന്യാസ്ത്രീകള്‍ മധ്യപ്രദേശിലും ഒറീസയിലും ബലാത്സംഗം ചെയ്യപ്പെട്ടു,” ”സാമൂഹ്യ പ്രവര്‍ത്തകനായ ഗ്രഹാം സ്റ്റെയ്‌നിനെ ജീവനോടെ ചുട്ടു കൊന്നു” ”ഹിന്ദുക്കള്‍ ക്രിസ്ത്യാനികളുടെ വംശഹത്യ നടത്തുന്നു” എന്നിങ്ങനെയായിരുന്നു പ്രചാരണം. എന്നാല്‍ അതിനു പിന്നിലെ യഥാര്‍ത്ഥ വസ്തുത എന്തായിരുന്നു? ഗ്രഹാം സ്‌റ്റെയിനിന്റെ വധം അന്വേഷിച്ച ജസ്റ്റീസ് വാധ്വ കമ്മീഷന്‍ വാസ്തവം പുറത്തുകൊണ്ടുവന്ന് മതേതരക്കാരെയും മാധ്യമങ്ങളെയും തുറന്നുകാട്ടി. അരുണ്‍ ഷൂരി വാധ്വാ കമ്മീഷന്‍ സംബന്ധിച്ച അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ അതി സമര്‍ത്ഥമായി ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ജസ്റ്റീസ് വാധ്വാ ആരോപണങ്ങളില്‍ ചിലത് പരിശോധിക്കുന്നു.
1999 ഫെബ്രുവരി മൂന്നിന് ഒറീസയില്‍ ജാക്വിലിന്‍ മേരി എന്ന കന്യാസ്ത്രീ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നതായിരുന്നു ആദ്യത്തെ വാര്‍ത്ത. ഒറീസയില്‍, സഞ്ചരിക്കുന്ന കാറില്‍ കന്യാസ്ത്രീയെ, സാരിധരിച്ച പുരുഷന്മാര്‍ ബലാത്സംഗം ചെയ്തു, എന്ന് ഒരു പാസ്റ്ററുടെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടു ചെയ്തത്. അത് ‘പള്ളിക്കും ക്രിസ്ത്യാനികള്‍ക്കും നേരേ’ ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്നും ‘ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ക്ക്’ പങ്കുണ്ടെന്നും മാധ്യമങ്ങള്‍ എഴുതി. ചില കോണ്‍വെന്റ് അദ്ധ്യാപകരെ ഉദ്ധരിച്ച് ‘ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വര്‍ഗ്ഗീയ ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടെന്നും’ അദ്ധ്യാപകരെക്കൊണ്ടു മാധ്യമങ്ങള്‍ പറയിച്ചതായി വാധ്വാ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
ഷൂരി പറയുന്നത് ഇങ്ങനെയാണ്, നിശ്ചയമായും അതൊരു വര്‍ഗ്ഗീയ ആസൂത്രണമായിരുന്നു, പക്ഷേ, ബലാത്സംഗം ചെയ്യാനായിരുന്നില്ല, മറിച്ച് ഹിന്ദു സംഘടനകളെ അധിക്ഷേപിക്കാനായിരുന്നുവെന്ന്.
എന്തായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തല്‍? അന്വേഷണം കണ്ടെത്തിയത് സിസ്റ്റര്‍ മേരി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഒന്നും സത്യമായിരുന്നില്ലെന്നാണ്. അതൊരു കെട്ടിച്ചമച്ച കഥയായിരുന്നു; വാസ്തവത്തില്‍ സിസ്റ്റര്‍ മേരി ബലാത്സംഗം ചെയ്യപ്പെട്ടിട്ടേ ഇല്ല. റിപ്പോര്‍ട്ടില്‍ ജസ്റ്റീസ് വാധ്വാ എഴുതുന്നു, ഒറീസ പോലീസ് ഡയറകട്ര്‍ ജനറല്‍ ബി.ബി. പാണ്ഡ പറഞ്ഞത് കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന്, ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടുവെന്ന് ലോകം മുഴുവന്‍ പ്രചരിപ്പിച്ച, ആ കേസ് വാസ്തവമേ ആയിരുന്നില്ലെന്നാണ്- ‘അന്വേഷണത്തില്‍ കണ്ടെത്തിയത് കേസ് വെറും നുണയായിരുന്നുവെന്നാണ്.’ ഈ കള്ളവാര്‍ത്ത വന്ന് നാലു ദിവസം കഴിഞ്ഞ്, 1999 1999 ഫെബ്രുവരി ഏഴിന്, മറ്റൊരു പത്രവാര്‍ത്ത വന്നു. പത്തും പത്തൊമ്പതും വയസ്സുള്ള രണ്ട് കുട്ടികളെ കൊല്ലപ്പെട്ടെ നിലയിലും ഒരു കുട്ടിയെ പരിക്കേറ്റ നിലയിലും കണ്ടെത്തി. പത്രങ്ങള്‍ തലക്കെട്ടുകള്‍ എഴുതി. ”ഒറീസയില്‍ രണ്ടു ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്കേറ്റു,” ” രണ്ടു വനവാസി കുട്ടികള്‍ കന്ഥമാലില്‍ കൊല്ലപ്പെട്ടു,” എന്നിങ്ങനെയായിരുന്നു തലക്കെട്ടുകള്‍.
”ഈ സംഭവങ്ങള്‍ക്കും മാധ്യമങ്ങളില്‍, ഇലകട്രോണിക് മീഡിയയില്‍ ഉള്‍പ്പടെ വമ്പിച്ച പ്രചാരണം ലഭിച്ചു,” ജസ്റ്റീസ് വാധ്വാ എഴുതുന്നു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍, ”കൊലപാതകം നടത്തിയത് കുട്ടികളുടെ ബന്ധുക്കളില്‍ ഒരാളാണെന്നും അയാളും ക്രിസ്ത്യാനിയാണെന്നും കണ്ടെത്തി,” എന്ന് റിപ്പോര്‍ട്ടില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു.
ഗ്രഹാം സ്‌റ്റെയിന്‍സിന്റെ കൊലപാതകത്തെക്കുറിച്ച് ജസ്റ്റീസ് വാധ്വായുടെ അന്വേഷണം കണ്ടെത്തിയത് സ്‌റ്റെയിന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനേ ആയിരുന്നില്ലെന്നാണ്. അയാള്‍ നിരക്ഷരരായ വനവാസികളെ ചട്ടവിരുദ്ധമായി മതപരിവര്‍ത്തനം ചെയ്യുന്നതില്‍ വ്യാപൃതനായിരുന്നു, മതപരിവര്‍ത്തന വിരുദ്ധ നിയമം പാസാക്കിയ ഒറീസാ സംസ്ഥാനത്തെ ചട്ടപ്രകാരം അത് പാടില്ലാത്തതായിരുന്നു, അങ്ങനെ പാടില്ലാത്ത മതപരിപവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ സക്രിയനായിരുന്ന സ്‌റ്റെയിന്‍ അവിടത്തെ വനവാസദികളാല്‍ കൊല്ലപ്പെടുകയായിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടും സത്യവും പുറത്തുവരുന്നതിനുള്ളില്‍, മധ്യപ്രദേശിലെ ഝാബുവയില്‍ മൂന്നു കന്യാസ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത രാജ്യത്തെമ്പാടും വിദേശങ്ങളിലും ലേകാമെമ്പാടും വ്യാപകമായിക്കഴിഞ്ഞിരുന്നു. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് അമേരിക്കന്‍ അംബാസഡര്‍ പോലും അതില്‍ പ്രതിഷേധിച്ചു. ഒടുവില്‍ കാര്യങ്ങള്‍ വ്യക്തമായി തെളിഞ്ഞു. കേസില്‍ ഉള്‍പ്പെട്ട 24 പേര്‍ മദ്യലഹരിയിലായിരുന്നു, ബലാത്സംഗം, കൊള്ളയുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ നടത്തിയ അവരില്‍ 12 പേര്‍ ക്രിസ്ത്യാനികളും ബാക്കിയുള്ളവര്‍ ഭില്‍ ഗോത്രവര്‍ഗ്ഗക്കാരായിരുന്നുവെന്നും കണ്ടെത്തി. ഇത്തരം സമാനമായ ഒട്ടേറെ കേസുകളും അവയുടെ വാസ്തവങ്ങളും സംബന്ധിച്ച വിവരിക്കാന്‍ സ്ഥലക്കുറവു മൂലം മുതിരുന്നില്ല.
ഇപ്പോള്‍ മോദി പ്രധാനമന്ത്രിയായിരിക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നത്, അന്ന് അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ സംഭവിച്ചതിന്റെ ആവര്‍ത്തനങ്ങളല്ലേ? 15 വര്‍ഷം മുമ്പ്, വാജ്‌പേയി സര്‍ക്കാരിനെതിരേ ചെയ്ത അതേ കാര്യങ്ങള്‍തന്നെയല്ലേ ഇന്നിപ്പോള്‍ മതേതരന്മാരും പ്രതിപക്ഷവും മാധ്യമങ്ങളും മോദി സര്‍ക്കാരിനെതിരേ ചെയ്യുന്നത്?
പിന്‍കുറിപ്പ്: സമൂഹത്തിലെ അസഹിഷ്ണുതയ്‌ക്കെതിരേയുള്ള രാഷ്ട്രപതിയുടെ പ്രസ്താവന മാധ്യമങ്ങള്‍ക്ക് തലക്കെട്ടായിരുന്നു. എന്നാല്‍, ആ മാധ്യമങ്ങള്‍ അര്‍ജ്ജുന്‍ സമ്പത്തിന്റെ, ശിവസേനയുടെ, ഹിന്ദു സേനയുടെ പ്രസ്താവനകള്‍ക്ക് ഒന്നാം പേജില്‍ സ്ഥാനം നല്‍കിയതുപോലെ രാഷ്ട്രപതിയുടെ പ്രസ്താവനക്ക് ഒന്നാം പേജില്‍ സ്ഥലം കൊടുക്കാന്‍ തയ്യാറില്ല.

ജന്മഭൂമി: http://www.janmabhumidaily.com/news337702#ixzz3qEFvEsZ4

No comments :

Post a Comment