Saturday, 31 October 2015

ആന്റണിക്കറിയില്ലെ എം. മുകുന്ദനെ

No comments :



 കെ. കുഞ്ഞിക്കണ്ണന്‍  
ഇന്നത്തെ ‘മറുപുറം’ എന്റെതല്ല. എം. മുകുന്ദന്‍ കുറിച്ച വരികള്‍ ഞാന്‍ കടമെടുക്കുകയാണ്. എ.കെ. ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേളികൊട്ട് നടത്തിയത് ഇന്ദിരാഭവനില്‍ പത്രസമ്മേളനം നടത്തിക്കൊണ്ടാണ്. ദല്‍ഹിയില്‍ നിന്നെത്തിയ ആന്റണി പറഞ്ഞു.’എനിക്ക് ദല്‍ഹിയില്‍ ജീവിക്കാന്‍ ഭയമാണ്‘. നരേന്ദ്രമോദി ഭരണത്തില്‍ ജീവന് ഭീഷണി എന്ന് സ്ഥാപിക്കാനാണ് അത് പറഞ്ഞത്. വിവിധ വകുപ്പ് മന്ത്രിയായി ദല്‍ഹിയില്‍ വാണപ്പോള്‍ നാട്ടില്‍ നടക്കുന്നതെന്തെന്ന് ആന്റണി അറിഞ്ഞിരുന്നില്ല. പോലീസിന്റെയും പട്ടാളത്തിന്റെയും വലയത്തിലായിരുന്നല്ലൊ ആന്റണി.
അതൊന്നുമില്ലാത്ത ഒരാള്‍ ദല്‍ഹിയില്‍ താമസിച്ചിരുന്നു. മോദി ഭരണം ഫാസിസ്റ്റ് ഭരണം എന്ന ഗീബല്‍സിയന്‍ നുണ പ്രചരിപ്പിക്കുന്ന എന്‍.എസ്. മാധവനല്ല. അറിയാമോ ആന്റണിക്ക് എം. മുകുന്ദനെ? 2012 ഡിസംബര്‍ 29 ന് മുകുന്ദന്‍ ‘മാതൃഭൂമി’യില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. മോദി ഭരണത്തില്‍ വളരുന്ന ഭയത്തെക്കുറിച്ച് വേവലാതി പൂണ്ട് പരക്കംപായുന്ന ‘മാതൃഭൂമി’യും ഇതൊരിക്കല്‍കൂടി വായിക്കാന്‍ മുകുന്ദനോട് തികഞ്ഞ ആദരവോടെ അത് ‘മറുപുറ’ത്തിന്റെ ഭാഗമാക്കുന്നു.

ഹിംസ്രജീവികള്‍ മേയുന്ന ഡല്‍ഹി

“ഇപ്പോള്‍ ദല്‍ഹി നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം മാത്രമല്ല, ഹിംസയുടെ തലസ്ഥാനം കൂടിയാണ്.
ദല്‍ഹിയില്‍ ഞാന്‍ തമാസിക്കുന്നത് ഡൊമസ്റ്റിക് വിമാമനത്താവളത്തിനരികിലെ ദ്വാരകയിലാണ്. ദ്വാരക സബ്‌സിറ്റി എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നോവലെഴുത്തില്‍ ഒരു രീതിയുണ്ട്. ഒരു നോവലിനുള്ളില്‍ മറ്റൊരു നോവല്‍ എഴുതിയുണ്ടാക്കുക. അത്തരം നോവലിനെ പോസ്റ്റ് മോഡേണ്‍ നോവലെന്നു വിളിക്കുന്നു. ദല്‍ഹി മഹാനഗരത്തിനുള്ളിലെ മറ്റൊരു നഗരമായ ദ്വാരക സബ്‌സിറ്റി എന്ന പോസ്റ്റ് മോഡേണ്‍ നഗരത്തിലേക്ക് പോകുന്ന ബസ്സിലാണ് നാടിനെ നടുക്കിയ ആ സംഭവം നടന്നത്. രാത്രി സിനിമ കണ്ടതിനുശേഷം പാര്‍പ്പിടത്തിലേക്ക് പോകാന്‍ സുഹൃത്തുക്കളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ബസ്സില്‍ കയറിയതാണ്. പക്ഷേ അവര്‍ വീട്ടിലെത്തിയില്ല.
ബസ്സിനുള്ളില്‍ ഡ്രൈവറും കണ്ടക്ടറും രണ്ടു ചങ്ങാതിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ആ വൈകിയ വേളയില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത്, ആ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും  സുരക്ഷിതരായി ദ്വാരകയില്‍ എത്തിക്കുക എന്നതായിരുന്നു. പകരം അവര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ചെറുത്തുനിന്ന ആണ്‍കുട്ടിയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി. പെണ്‍കുട്ടിയെ ഉപയോഗം കഴിഞ്ഞതിനുശേഷം ആണ്‍കുട്ടിയോടൊപ്പം റോഡിലേക്ക് വലിച്ചെറിഞ്ഞു.
പിടിച്ചുപറിയും കൊലയും മാനഭംഗപ്പെടുത്തലും ദല്‍ഹിക്കാര്‍ക്ക് ഒരു പുതിയ വാര്‍ത്തയല്ല. പക്ഷേ, ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച രീതിയാണ് നമ്മളില്‍ നടുക്കമുണ്ടാക്കുന്നത്. കാമമടക്കിയശേഷം പെണ്‍കുട്ടിയുടെ വേദനയും കണ്ണീരും നിറഞ്ഞ നിലവിളികള്‍ക്ക് ചെവി കൊടുക്കാതെ കൈയില്‍ കിട്ടിയ എന്തൊക്കെയോ അവര്‍ അവളുടെ ഉള്ളിലേക്ക് കുത്തിക്കയറ്റുകയായിരുന്നു. അങ്ങനെ ഇരുപത്തിമൂന്ന് വയസ്സ് തികഞ്ഞിട്ടില്ലാത്ത ആ പെണ്‍കുട്ടിയുടെ നാഭിയും വയറും അവര്‍ പിച്ചിച്ചീന്തി. ഇതിനെ വിശേഷിപ്പിക്കാന്‍ പൈശാചികം എന്ന വാക്കുപോലും അപര്യാപ്തമാണ്. പിശാചുക്കള്‍പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരതയാണത്.
മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ‘ദല്‍ഹി 1981′ എന്ന ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. കൈയില്‍ കുഞ്ഞുമായി ഭര്‍ത്താവിനോടൊപ്പം നടന്നുവരുന്ന മഞ്ഞസാരി ചുറ്റിയ ഒരു ചെറുപ്പക്കാരിയെ ഭര്‍ത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി രണ്ടു ഗുണ്ടകള്‍ മാനഭംഗപ്പെടുത്തുന്നു. ഒരു എടുപ്പിന്റെ മുകളില്‍നിന്നുകൊണ്ട് ചിലര്‍ ആ കാഴ്ച കണ്ട് രസിക്കുന്നു. അതാണ് ആ കഥയുടെ പ്രമേയം. ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരം ലഭിച്ച ഡോ. എം. ലീലാവതിയാണ് ഒരു ലേഖനത്തിലൂടെ ആ കഥ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതിനുശേഷം മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. എന്നെപോലെ പലരും ദല്‍ഹിയുടെ ക്രൂരമുഖത്തെക്കുറിച്ച് എഴുതി, പ്രസംഗിച്ചു. പക്ഷേ ദല്‍ഹി മാറിയില്ല. അതിന്റെ ക്രൂരത വര്‍ദ്ധിച്ചിട്ടേയുള്ളൂവെന്ന് ദ്വാരക ബസ്സിലെ സംഭവം ചൂണ്ടിക്കാണിക്കുന്നു.
ഇതുപോലെ നടുക്കുന്ന ഒരു സംഭവം ഉണ്ടായിട്ടും ദല്‍ഹിയിലെ ഭരണാധികാരികള്‍ പ്രതികരിച്ചില്ല. രണ്ടുദിവസങ്ങള്‍ക്കുശേഷം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി ഇന്ത്യാ ഗേറ്റിലിറങ്ങിയപ്പോള്‍ മാത്രമാണ് അവര്‍ മിണ്ടാന്‍ തുടങ്ങിയത്. അതുവരെ അവര്‍ കാഴ്ചക്കാരായി നിന്നു. ദല്‍ഹി 1981 ലെ കാഴ്ചക്കാരെപ്പോലെ.
അരനൂറ്റാണ്ടിന് മുമ്പ് ഞാന്‍ ദല്‍ഹിയില്‍ എത്തുമ്പോള്‍ ദല്‍ഹി സ്വന്തം വീടുപോലെ സുരക്ഷിതമായിരുന്നു. സ്ത്രീകളും കുട്ടികളും അര്‍ധരാത്രിപോലും പുറത്തിറങ്ങി നടക്കുമായിരുന്നു. അക്കാലത്ത് ഞങ്ങള്‍ക്ക് മലയാളം സിനിമ കാണുക എന്നത് അപൂര്‍വമായി കൈവരുന്ന ആഹ്ലാദമായിരുന്നു. റേസ്‌കോഴ്‌സ് സൈനിക ക്യാമ്പില്‍ സൈനികര്‍ക്ക് കാണാന്‍വേണ്ടി ഒരു കൊച്ചു സിനിമാ ടാക്കീസുണ്ടായിരുന്നു. അവിടെപ്പോയി മലയാളം സിനിമ സെക്കന്റ് ഷോ കണ്ട് പാതിരാവില്‍ ലോധി കോളനിയില്‍ താമസിക്കുന്ന ഞങ്ങള്‍ മലയാളി കുടുംബങ്ങള്‍ വെളിച്ചമില്ലാത്ത റോഡുകളിലൂടെ രണ്ട് കിലോമീറ്റര്‍ ദൂരം നടന്ന് നിര്‍ഭയം വീട്ടിലേക്ക് മടങ്ങുമായിരുന്നു. മേയ് മാസത്തിലെ കൊടുംചൂടില്‍ മുറ്റത്തോ ഗേറ്റിനു പുറത്ത് നിരത്തുവക്കിലോ കയറ്റുകട്ടില്‍ എടുത്തിട്ട് സ്ത്രീകളും കുട്ടികളും കാറ്റേറ്റ് കിടന്നുറങ്ങുമായിരുന്നു.
പലപ്പോഴും വീട് പൂട്ടാതെ വാതില്‍ വെറുതെ ചാരിവെച്ചാണ് ഞങ്ങള്‍ പുറത്ത് കിടന്നുറങ്ങിയത്. അത്തരം കാഴ്ചകള്‍ അന്ന് മലയാളികള്‍ ധാരാളമായി താമസിക്കുന്ന ലജ്പത് നഗര്‍പോലുള്ള ഇടങ്ങളില്‍ സാധാരണമായിരുന്നു. അന്ന് അങ്ങനെ റോഡുവക്കില്‍ കിടന്നുറങ്ങുന്ന സ്ത്രീകളെ ആരും തൊടാന്‍പോലും തുനിഞ്ഞിരുന്നില്ല. അവരുടെ കഴുത്തിലെയും കൈകളിലെയും ആഭരണങ്ങള്‍ തട്ടിപ്പറിക്കാന്‍പോലും ആരും വരില്ലായിരുന്നു. അന്ന് ദല്‍ഹി ഞങ്ങള്‍ക്ക് സ്വന്തം വീടായിരുന്നു.
പിന്നീട് എങ്ങനെയാണ് ദല്‍ഹി ഇങ്ങനെ പൈശാചികമായി മാറിയത്? ഈ മാറ്റം പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല. നിര്‍വികാരതയാണ് ദല്‍ഹി നിവാസികളുടെ സ്വഭാവ വിശേഷങ്ങളില്‍ ഒന്ന്. കണ്‍മുമ്പില്‍വെച്ച് എന്തു സംഭവിച്ചാലും ഒന്നും കാണാത്തതുപോലെ “’ഛലോ യാര്‍’ എന്നുപറഞ്ഞ് അവര്‍ നടന്നുപോകും.
സ്വന്തം കാര്യത്തിനല്ലാതെ സഹജീവികള്‍ക്കുവേണ്ടി പ്രതികരിക്കാന്‍ അവര്‍ക്കറിയില്ല. ഒരു സംഭവം ഓര്‍മ വരുന്നു. ഒരു ശീതകാലത്ത് രാവിലെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുമ്പിലൂടെ ഞാന്‍ ഹൗസ് ഖാസിലെ ഓഫീസിലേക്ക് നടന്നുപോവുകയായിരുന്നു. അതിന്റെ മുമ്പില്‍ത്തന്നെയാണ് കൂട്ടമാനഭംഗത്തിനിരയായി ജീവനുവേണ്ടി പൊരുതിയ പെണ്‍കുട്ടി കിടന്ന സഫ്ദര്‍ജങ് ആശുപത്രിയും.  സദാ തിരക്കുള്ള റോഡാണ് ഇത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോള്‍ എന്റെ കാലില്‍ എന്തോ തട്ടി.
ഒരു മൃതദേഹമായിരുന്നു അത്. വേഷം കൊണ്ട് അയാളൊരു ഗ്രാമീണനാണെന്നു തോന്നി. ദല്‍ഹിക്കരികിലുള്ള ഏതോ ഗ്രാമത്തില്‍നിന്ന് ചികിത്സയ്ക്കായി വന്ന രോഗിയായിരിക്കണം അത്. മരിച്ച് വിറങ്ങലിച്ചു കിടക്കുന്ന ആ മനുഷ്യനെ അതിലേ കടന്നുപോകുന്ന ആരും ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. കാലുകുത്താന്‍ ഇടമില്ലാത്ത ബസ്സില്‍നിന്ന് കഠാരി കാണിച്ച് കവര്‍ച്ച നടത്തി പിടിച്ചുപറിക്കാര്‍ ഇറങ്ങിപ്പോകും. ആരും മിണ്ടില്ല. ഫാഷന് പേരുകേട്ട സൗത്ത് എക്ലറ്റന്‍ഷനില്‍ പട്ടാപ്പകല്‍ ഒരാള്‍ മറ്റൊരാളെ ഓടിപിടിച്ച് പൊട്ടിച്ച ബിയര്‍ കുപ്പികൊണ്ട് വയറ്റില്‍ കുത്തി ഒരു കൂസലുമില്ലാതെ ആള്‍ക്കൂട്ടത്തിലൂടെ നടന്നുപോകുന്നതിനും ഞാനൊരിക്കല്‍ സാക്ഷിയായിരുന്നു. ആരും അത് കണ്ടതായി നടിച്ചില്ല.
അതിമനോഹരമായ നഗരമാണ് ന്യൂദല്‍ഹി. ആദ്യമായി ദല്‍ഹിയില്‍ വണ്ടിയിറങ്ങി നഗരക്കാഴ്ചകള്‍ കണ്ടപ്പോള്‍ ഉറൂബിന്റെ ഒരു നോവലിന്റെ ശീര്‍ഷകമാണ് ഓര്‍മ വന്നത്. ‘സുന്ദരികളും സുന്ദരന്മാരും’ ദല്‍ഹിയിലെ ആണും പെണ്ണും ഒരുപോലെ സൗന്ദര്യമുള്ളതാണ്. പക്ഷേ ഈ മനോഹാരിതയുടെ മറവില്‍ ചളിയും മലവും മണക്കുന്ന ചേരികളുണ്ട്. രക്തച്ചാലുകളുണ്ട്. ‘ദല്‍ഹി ഗാഥകള്‍’ എന്ന നോവലില്‍ നിങ്ങള്‍ക്ക് ആ കാഴ്ചകള്‍ കാണാം. ഇന്ന് നമ്മുടെ കേരളത്തിലും കളവും പിടിച്ചുപറിയുമുണ്ട്. മുകളിലെ ഓടിളക്കിയോ മറ്റോ വീട്ടിനുള്ളില്‍ കയറി ഒച്ചവെക്കാതെ കളവുമുതലുമായി സ്ഥലം വിടുകയാണ് നമ്മുടെ കള്ളന്മാര്‍ ചെയ്യുക. എന്നാല്‍, ദല്‍ഹിയിലെ കള്ളന്മാര്‍ പ്രായമായി അവശരായിക്കിടക്കുന്ന വൃദ്ധരുടെയും കുഞ്ഞുങ്ങളുടെയുമെല്ലാം തല ഇരുമ്പുവടികൊണ്ട് അടിച്ചുതകര്‍ത്തശേഷമാണ് കളവു നടത്തുന്നത്.
1982-ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിന്റെ അവസരത്തില്‍ സര്‍ക്കാര്‍ ദല്‍ഹി നഗരത്തെ മോടിപിടിപ്പിച്ചു. 2010-ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കാലത്ത് ദശകോടികള്‍ ചെലവഴിച്ച് നഗരത്തെ വീണ്ടും മോടപിടിപ്പിച്ചു. ഇന്ന് വിശാലമായ റോഡ് ശൃംഖലകളും മെട്രോ ട്രെയിനുകളും പൂന്തോപ്പുകളുമുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നാണ് ദല്‍ഹി. പക്ഷേ നഗരത്തിന്റേ ഉടലിനുമാത്രമേ ഈ ലാവണ്യം കൈവന്നിട്ടുള്ളൂ. ഉള്ളില്‍ രക്തദാഹവും കാമവും മൂത്തുവരികയാണ്. സുന്ദരികളും സുന്ദരന്‍മാരും തോളുരുമ്മി നടക്കുന്ന രാജവീഥികളിലും ആധുനിക ഷോപ്പിങ്ങ് മാളുകളിലും പൂന്തോപ്പുകളിലുമെല്ലാം പിടിച്ചുപറിക്കാരും കാമവെറിക്കാരും പതിയിരിപ്പുണ്ട്. ദല്‍ഹിയില്‍ ഒരിടത്തും ആരും പകല്‍പോലും സുരക്ഷിതരല്ല.
രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ നിങ്ങളറിയില്ല എപ്പോഴാണ് ഇരുമ്പുവടിവന്ന് നിങ്ങളുടെ തല തകര്‍ക്കുക എന്ന്. കോളേജുകളിലും സ്‌കൂളുകളിലും പോകുന്ന പെണ്‍കുട്ടികള്‍ എപ്പോഴാണ് കൂട്ടമാനഭംഗത്തിന് ഇരയാകുക എന്ന് അച്ഛനമ്മമാര്‍ക്കറിയില്ല. ബലാത്സംഗവും കൊലപാതകവും ഇവിടെ നിത്യസംഭവമാണ്. സ്ത്രീധനം ഇത്തിരി കുറഞ്ഞുപോയതിന്റെ പേരില്‍ നവവധുവിനെ വരന്റെ അച്ഛനമ്മമാര്‍ തലയില്‍ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊല്ലുന്നതും പതിവുസംഭവം. ഇപ്പോള്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പോലും താല്‍പര്യമില്ലാത്ത വാര്‍ത്തകളാണ് അതെല്ലാം.
എല്ലാ നഗരങ്ങള്‍ക്കും ഓര്‍മകളുണ്ട്. ദല്‍ഹിക്കുമുണ്ട് ഓര്‍മകള്‍. വിഭജനകാലത്ത് പതിനായിരങ്ങളാണ് ദല്‍ഹിയില്‍ മരിച്ചുവീണത്. ദല്‍ഹിയുടെ വിദൂരമായ ഓര്‍മയില്‍ ആ ചോരക്കുരുതിയുണ്ട്. ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ വംശീയ ഹത്യയില്‍ ആയിരക്കണക്കിന് സിഖ് വംശജര്‍ കശാപ്പ് ചെയ്യപ്പെട്ടു. ദല്‍ഹിയുടെ സമീപകാല ഓര്‍മയില്‍ അതുണ്ട്. ദല്‍ഹി നഗരത്തിന്റെ പൈതൃകമാണ് ഹിംസ.
എന്തു സംഭവിച്ചാലും നഗരവാസികളും സര്‍ക്കാരും ഒന്നും കണ്ടില്ലെന്ന മട്ടില്‍ കണ്ണടച്ചുകളയും. എന്നാല്‍, എല്ലാം കാണുന്ന ഒരു യുവതലമുറ ദല്‍ഹിയില്‍ വളര്‍ന്നുവരുന്നുണ്ട്. അവരുടെ ആധികളും നിലവിളികളുമാണ് നമ്മള്‍ ഇപ്പോള്‍ ഇന്ത്യാ ഗേറ്റിലും ജന്തര്‍ മന്ദറിലും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ കാണുന്നത്. ദല്‍ഹി നഗരത്തിന്റെ പ്രതീക്ഷ അവരിലാണ്. ഹിംസയ്‌ക്കെതിരായുള്ള ചെറുപ്പക്കാരുടെ ഈ പോരാട്ടത്തില്‍ രാജ്യം മുഴുവനും അവരോടൊന്നിച്ച് നില്‍ക്കണം.”

അന്നാരും പുരസ്‌കാരം തിരിച്ചേല്‍പ്പിച്ചില്ല. ഫാസിസമെന്ന് വിലപിച്ചില്ല. ഇതെന്ത് കാലം, ഇന്തെന്ത് ലോകം.

No comments :

Post a Comment