Monday 9 November 2015

നരകചതുര്‍ദശി അഥവാ ദീപാവലി

No comments :
തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി എന്ന് പ്രശസ്തിയാര്‍ജിച്ച ആഘോഷം. ഇന്നാണ് ഈ പുണ്യദിനം.
കാര്‍ത്തിക മാസം കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് നരകചതുര്‍ദശിയായി ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷത്തിന്റെ ഐതിഹ്യം. ധിക്കാരിയും അഹങ്കാരിയും ക്രൂരനുമായ നരകാസുരന്‍ ഭൂമിദേവിയുടെ മകനായിരുന്നു.
ദേവന്മാരുമായി കടുത്ത ശത്രുതയിലായിരുന്ന ഈ അസുരന്‍ അവരെ ദ്രോഹിക്കുന്നതില്‍ അതിയായ ആനന്ദം കണ്ടെത്തി. സഹികെട്ടവരും അവശരുമായ ദേവന്മാര്‍ ഓം ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ എന്ന് ഉരുവിട്ടുകൊണ്ട് ശ്രീകൃഷ്ണ ഭഗവാനെ അഭയം പ്രാപിച്ചു. അവരുടെ സങ്കടവും പരവശതയും കണ്ട് നരകാസുരനെ വധിക്കാമെന്ന് ഭഗവാന്‍ വാക്ക് കൊടുത്തതനുസരിച്ച് കൃത്തിക മാസം ചതുര്‍ദശി ദിവസം ആ കൃത്യം നിര്‍വഹിക്കുകയും ചെയ്തു.
മരണശയ്യയില്‍ നരകാസുരന്‍ പശ്ചാത്തപിച്ച് ഭഗവാനോട് എന്തെങ്കിലും തനിക്ക് ചെയ്തുതരണമെന്ന് പ്രാര്‍ത്ഥിച്ചു. ഭൂമിദേവിയും മകന്റെ ഓര്‍മയ്ക്ക് ഒരു ദിവസം ഭൂമിയില്‍ കൊണ്ടാടണമെന്ന് പ്രാര്‍ത്ഥനയിലൂടെ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍ അതിനനുവദിച്ച ദിവസമത്രെ ദീപാവലി.
നരാകസുരനെ വധിച്ച ശ്രീകൃഷ്ണന്‍ പുലരും വരെ സ്‌നാനം ചെയ്തു എന്ന ഐതിഹ്യത്തെ അനുസ്മരിച്ചുകൊണ്ടാണ് ഭക്തജനങ്ങള്‍ ദീപാവലി ദിവസം രാവിലെ ഗംഗാസ്‌നാനം നടത്തുന്നത്. ഇതുവഴി നരകത്തില്‍നിന്നും മുക്തി നേടാം എന്നാണ് സങ്കല്‍പ്പം.
ശരീരത്തില്‍ മുഴുവന്‍ തൈലം പുരട്ടി ചെമ്പ് പാത്രത്തില്‍ തയ്യാറാക്കിയ ചൂടുവെള്ളത്തില്‍ സ്‌നാനം ചെയ്താല്‍ ഗംഗാ സ്‌നാനം ചെയ്തഫലം ലഭ്യമാകും എന്നും ഭഗവദ് അനുഗ്രഹം കിട്ടും എന്നും ഭക്തര്‍ വിശ്വസിക്കുന്നു.
പച്ചവെള്ളത്തില്‍, ‘ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരീ ജലേസ്മിന്‍ സന്നിധിം കുരു’ എന്ന് ജപിച്ച് കൊണ്ട് കുളിച്ചാലും, ചൂട് വെള്ളത്തില്‍ ഇതേ മന്ത്രം ജപിച്ചുകൊണ്ട് കുളിച്ചാലും ഗംഗാസ്‌നാനം തന്നെ അനുഭവം എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ചില ഭക്തര്‍.
തമിഴ് ബ്രാഹ്മണര്‍ അന്നേ ദിവസം രാവിലെ തമ്മില്‍ കാണുമ്പോള്‍ ”എന്നാ ഗംഗാസ്‌നാനം ആച്ചാ” എന്നാണ് അഭിസംബോധന ചെയ്യുക.
എണ്ണ തേച്ച് കുളി, കോടി വസ്ത്രങ്ങള്‍ ധരിക്കല്‍, മധുരപലഹാരങ്ങള്‍ ഭുജിക്കല്‍, വിതരണം ചെയ്യല്‍, പടക്കം പൊട്ടിക്കല്‍, മറ്റ് ആഘോഷങ്ങള്‍ നടത്തല്‍ എന്നിവ ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്.
വൈകുന്നേരം യമധര്‍മരാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും നിലവിലുണ്ട്. യമരാജാവിന്റെ 14 നാമങ്ങള്‍ ചൊല്ലി യമന് ജലത്താല്‍ അര്‍ഘ്യം സമര്‍പ്പിക്കുന്ന സമ്പ്രദായവും ചില സ്ഥലങ്ങളില്‍ ഉണ്ട്.
യമായ, ധര്‍മരാജായ, മൃത്യുവേ ച, അന്തകായ ച, വൈവസ്വതായ-കാലായ സര്‍വഭൂത-ക്ഷയായ ച-ഔദുംബരായ-ദധ്‌നായ-നീലായ പരമോഷ്ഠിനെ-വൃകോദരായ-ചിത്രായ-ചിത്രഗുപ്തായ-തേ നമഃ എന്നതാണ് 14 മന്ത്രം. യമധര്‍മന് അര്‍ഘ്യം സമര്‍പ്പിക്കുമ്പോള്‍ ഈ മന്ത്രമാണ് ചൊല്ലേണ്ടത്.
യമഭയം ഇല്ലാതാക്കുവാന്‍ ദീപാവലി ദിവസം നിറച്ചും ദീപങ്ങള്‍ തെളിയിച്ച് മംഗളസ്‌നാനം ചെയ്ത് ഈ സുദിനം ധന്യധന്യമായി കൊണ്ടാടണം എന്ന് മഹാബലി നിര്‍ദ്ദേശിച്ചതായി കാണുന്നു.
ഉത്തരേന്ത്യയില്‍ ദീപാവലിയുടെ ഐതിഹ്യം മറ്റൊന്നാണ്. രാവണ-കുംഭകര്‍ണ-ഹനനത്തിന് ശേഷം തിരിച്ചെത്തുന്ന ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേല്‍ക്കുന്ന ഒരു മഹത്തായ ഉത്സവമായി ദീപാവലി ആഘോഷിക്കപ്പെടുന്നു. ശ്രീരാമചന്ദ്ര ഭഗവാന്റെ രാജ്യാഭിഷേകത്തിന്റെ ഭാഗമായും ഈ ദീപോത്സവം ആഘോഷവും തിമിര്‍പ്പും ചേര്‍ന്ന് പവനമായ ഒരു അന്തരീക്ഷത്തില്‍ ഭംഗിയായി ആഘോഷിക്കുന്നു. രാവണ-കുംഭകര്‍ണാദികളുടെ വികൃതവും നല്ല ഉയരവുമുള്ളതും ആയ പ്രതിമകള്‍ പടക്കം നിറച്ച് വെച്ചത് സന്ധ്യാ സമയത്ത് തീ കൊടുത്ത് കത്തിക്കുന്നത് ഒട്ടേറെ സ്ഥലങ്ങളില്‍ കാണാം. അഹംഭാവം മാറും എന്നതാണ് ഇതിന്റെ പിന്നിലെ വിശ്വാസം.
ഗുജറാത്തില്‍ ദീപാവലി പുതുവര്‍ഷ പിറവിയാണ്. മഹാരാഷ്ട്രയില്‍ നാല് ദിവസത്തെ ഉത്സവമാണ് ദീപാവലി. പശ്ചിമബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള്‍ തിരിച്ചുവരുന്നതായി സങ്കല്പിച്ച് ആചരിക്കുന്നു. ജൈനമതക്കാര്‍ വര്‍ദ്ധമാനന്റെ നിര്‍വാണ ദിനമായി ആചരിക്കുന്നു.

No comments :

Post a Comment